go

ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയോർജം; അനെർട്ട് – മനോരമ സെമിനാർ

Kottayam News
മലയാള മനോരമയും അനെർട്ടും ചേർന്നു കോട്ടയത്തു നടത്തിയ ‘നവകേരള നിർമാണവും അക്ഷയോർജവും’ സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. മുരിക്കൻ സോളാർ പ്രോഡക്ട്സ് എംഡി ജോർജ് ജി. മുരിക്കൻ, അനെർട്ട് ഡയറക്ടർ ഡോ.ആർ.ഹരികുമാർ, സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ.ജെയ്മോൾ തോമസ്, മലയാള മനോരമ ചീഫ് സബ് എഡിറ്റർ സുൾഫിക്കർ എന്നിവർ സമീപം.
SHARE

കോട്ടയം ∙ ഊർജ സ്വയംപര്യാപ്തമായ കേരളത്തിനായി കൈകോർത്ത് അനെർട്ട്– മനോരമ സെമിനാർ. നവകേരള നിർമാണവും അക്ഷയോർജവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച കേരളത്തിലെ  സൗരോർജ ഉൽപാദനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായി. വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കു മേൽ പുതുവെളിച്ചമായ സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

Kottayam News
‘നവകേരള നിർമാണവും അക്ഷയോർജവും’ സെമിനാറിൽ പങ്കെടുക്കാനെത്തിയവർ.

അനെർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ, പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്      ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ.ജെയ്മോൾ തോമസ്, മുരിക്കൻ സോളാർ      പ്രോഡക്ട്സ് എംഡി ജോർജ് ജി. മുരിക്കൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.  

മലയാള മനോരമ ചീഫ് സബ് എഡിറ്റർ  സുൾഫിക്കർ മോഡറേറ്ററായി. റവ.തോമസ് കെ. പ്രസാദ്, അനെർട്ട് പ്രോഗ്രാം കോഓർഡിനേറ്റർ ജയചന്ദ്രൻ നായർ, മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജെറിൻ ജോയ് എന്നിവർ പ്രസംഗിച്ചു. നവകരള     സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ     സൗരോർജത്തിനു     സാധിക്കുമെന്നു പാനൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

"കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30% മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.  അതുകൊണ്ട്, അക്ഷയോർജങ്ങളുടെ സാധ്യതകൾ നാം മനസ്സിലാക്കണം. വൈദ്യുതി പ്രതിസന്ധിയിൽ നിന്നു കരകയറ്റാൻ സൗരോർജത്തെ ആശ്രയിക്കാം. വൈദ്യുതി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ കേരളത്തിലെ ഒാരോ വീടും സ്വയംപര്യാപ്തമാകണം. തീരപ്രദേശം ഏറെയുള്ള സംസ്ഥാനം എന്ന നിലയിൽ ആ സാധ്യതയും ഊർജ ഉൽപാദനത്തിനായി പരിഗണിക്കാവുന്നതാണ്."

ഡോ.ആർ.ഹരികുമാർ (അനെർട്ട് ഡയറക്ടർ)

Kottayam News

 "സംസ്ഥാനത്ത് ഇപ്പോൾ ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി 100 മെഗാ വാട്ടാണ്. ഊർജ കേരള മിഷന്റെ ‘സൗരാ’ പദ്ധതിയുടെ ലക്ഷ്യം സൗരവൈദ്യുതി ഉൽപാദനം 1000 മെഗാ വാട്ടിൽ എത്തിക്കുകയാണ്. 500 മെഗാ വാട്ട് സൗരവൈദ്യുതി വീടുകളിൽ സ്ഥാപിക്കുന്ന സോളർ പാനൽ വഴി ഉൽപാദിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സോളർ പാനൽ സ്ഥാപിക്കാം. ജലാശയങ്ങളുടെ മുകളിൽ ഫ്ലോട്ടിങ് സോളർ പാനൽ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ‘സൗരാ’ പദ്ധതിയിലൂടെ 6000 കോടിയുടെ വ്യാപാരവും 60 ലക്ഷം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാവും. 'ബൈ മൈ സൺ' എന്ന വെബ്സൈറ്റിലൂടെ 23 കോടി രൂപയുടെ വ്യാപാരം ഇതിനകം നടന്നിട്ടുണ്ട്."   

ഡോ.ജെയ്മോൾ തോമസ് (മേധാവി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം, സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്, പാത്താമുട്ടം)

Kottayam News

"ഊർജ ഉൽപാദനത്തോടൊപ്പം നാട്ടിൽ ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഈ മേഖലയ്ക്കു സാധിക്കും. ഓണലൈൻ വിപണിയുൾപ്പെടെ ഇതിനായി ഉപയോഗപ്പെടുത്താം. അക്ഷയോർജത്തിന്റെ പ്രചാരണത്തിന് അനെർട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. സൗരോർജ ഉൽപാദനം കേരളത്തെ ഊർജ സ്വയംപര്യാപ്തമാക്കും.  അതോടൊപ്പം, ചിരട്ടക്കരിയിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതു പോലുള്ള ലളിതവും വ്യത്യസ്തവുമായ ആശയങ്ങളും വേണം. " 

ജോർജ് ജി. മുരിക്കൻ (മുരിക്കൻ സോളാർ പ്രോഡക്റ്റ്സ് എംഡി)

Kottayam News

"സൗരോർജ വൈദ്യുതി ഉൽപാദനത്തിൽ ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് സംവിധാനങ്ങളുണ്ട്. ഓൺ ഗ്രിഡ് രീതിയിൽ കെഎസ്ഇബിയുമായി ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. ഉൽപാദിപ്പിക്കുന്ന സൗരോർജം ഗ്രിഡിലൂടെ കെഎസ്ഇബിക്കു നൽകാം. വൈദ്യുതി സംഭരിക്കുന്നതിനായി പാനലുകളും ബാറ്ററികളും ഇൻവെർട്ടറും ഉൾപ്പെടുന്ന ഓഫ് ഗ്രിഡ് സംവിധാനം ഉപയോഗിക്കാം.സോളർ വാട്ടർ ഹീറ്റർ വൈദ്യുതി ഉൽപാദിപ്പിക്കുമെന്നത് തെറ്റിധാരണയാണ്. സൗരോർജം ഉപയോഗപ്പെടുത്തി വെള്ളം ചൂടാക്കുക മാത്രമാണ് അവിടെ നടക്കുന്നത്. "

റവ. തോമസ് കെ. പ്രസാദ് (സിഎസ്ഐ സഭ വൈദികൻ)

Kottayam News

"സിഎസ്ഐ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. അവ വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. അക്ഷയോർജത്തിന്റെ സാധ്യതകൾ സൃഷ്ടിക്കാനും പ്രോൽസാഹനവുമേകാനും അനെർട്ടിനെ പോലുള്ള സർക്കാർ സ്ഥാപനങ്ങളും ആവശ്യമാണ്.അംഗീകാരം ലഭിക്കാനുള്ള കാലതാമസവും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളിൽ അനുമതി ലഭിക്കാത്തതും പോരായ്മകളാണ്. അതു പരിഹരിക്കണം."

∙ സോളർ പാനൽ സ്ഥാപിക്കുന്നത് ഗാർഹിക മേഖലയിൽ ലാഭമാണോ?
ഇപ്പോൾ രണ്ട് മാസത്തെ വൈദ്യുതി ഉപയോഗത്തിന് 1500 രൂപയ്ക്കു മുകളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നവർക്കു സോളർ പാനൽ സ്ഥാപിക്കുന്നതാണു ലാഭകരം. എന്നാൽ, ഇത് സബ്സിഡിയും ലാഭവും കണക്കാക്കി മാത്രം എടുക്കേണ്ട തീരുമാനമല്ല. ഊർജ സ്വയംപര്യാപ്തമായ കേരളത്തിനായി നാം ഒരോരുത്തരും പരിശ്രമിക്കേണ്ടിയിരിക്കുന്നു. 

സോളർ പാനൽ വഴി ഉൽപാദിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യങ്ങൾക്കു ശേഷം മിച്ചമുണ്ടെങ്കിൽ കെഎസ്ഇബിയിലേക്കു നൽകാം. അങ്ങനെ കെഎസ്ഇബി നമ്മുടെ വൈദ്യുതി ബാങ്കാവുകയാണു ചെയ്യുന്നത്.

∙ സോളർ പാനൽ സ്ഥാപിക്കാൻ ഉത്തമമായ സ്ഥലം ഏതാണ്?
വീടിന്റെ ടെറസിലോ മറ്റോ നിരപ്പായ പ്രതലത്തിലാണു സോളർ പാനൽ സ്ഥാപിക്കേണ്ടത്. നിഴൽ പതിക്കാത്ത സ്ഥലത്തു തെക്കോട്ടു ചെരിച്ചു സ്ഥാപിക്കണം. 1 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സോളർ പാനൽ സ്ഥാപിക്കാൻ 120 ചതുരശ്ര അടി സ്ഥലം വേണം. 

∙ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു സോളാർ പാനൽ സാധ്യത ഏങ്ങനെ ഉപയോഗപ്പെടുത്താം?
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ടെറസ് സൗകര്യം കുറവാണെങ്കിൽ പോലും അത് പൊതു സ്ഥലമായി ഉപയോഗിക്കാം. വില്ലകളിലും ഹൗസിങ് കോളനികളിലും താമസിക്കുന്നവർക്കു ഒരോരുത്തരായി സോളർ പാനൽ സ്ഥാപിക്കുന്നതിനു പകരം റെസിഡന്റ്സ് അസോസിയേഷൻ വഴി വിൽപനക്കാരുമായി ബന്ധപ്പെടാം. കൂടുതൽ പാനലുകൾ ഒരുമിച്ചു വാങ്ങുമെന്നതിനാൽ കുറഞ്ഞ തുകയിൽ ലഭിക്കാൻ സാധ്യതയുണ്ട്.

 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama